പ്രണയത്തിന്റെ തെമ്മാടിക്കുഴിയില്‍ നിന്ന് !!




അവന്റെ ഭാര്യ തിരികെ വന്നതു മുതലാണു
എനിക്കു ദഹനക്കേടു തുടങ്ങിയത്‌
ജീവിതത്തിന്റെ ഗതികേടുകളെക്കുറിച്ചവന്‍ പറയുന്നത്‌
ക്രൂരമായ ആനന്ദത്തോടെ ഞാന്‍ കേട്ടിരുന്നു.
മുഖത്ത്‌ അനുകമ്പ വരുത്തുന്നതില്‍
വിജയിക്കുകയും ചെയ്തു
.
അഭിനയിക്കേണ്ടിവരുന്നു,
ദാമ്പത്യത്തിലെന്നവന്‍ നിരാശപ്പെടുമ്പോള്
‍ദാമ്പത്യം പോലൊരസംബന്ധം മറ്റൊന്നുമില്ലന്ന്
പണ്ടേയനുഭവസ്ഥയാണെന്നോര്‍ത്ത്‌
എനിക്കു ചിരിവന്നു.

അങ്ങു ദൂരെ,
1000 വോള്‍ട്ട്‌ പ്രകാശിക്കുന്ന ചന്ദ്രനെ നോക്കി
പ്രതീക്ഷയോടെയവന്‍ പറഞ്ഞു
'വരുന്ന എല്ലാ ജന്മത്തിലുംനാമൊരുമിക്കുമല്ലേ?'
'ഇല്ല, എനിക്കു രുക്‍മിണിയാവേണ്ട,
രാധയായാല്‍ മതി'

എന്നെയോര്‍ത്ത്‌ നീ ചതയണം,നുറുങ്ങണം
ഏതുനേരവും തിളക്കണം.
നീയുരുകുമ്പോള്‍ എനിക്കു സന്തോഷമാവും.

ആ നേരത്ത്‌ അടിമുടിയുലച്ച്‌
ഭാര്യയുടെ ഫോണ്‍ വന്നു
ആ റിങ്ങ്‌ടോണ്‍ പോലുമെന്നെ അലോരസപ്പെടുത്തി.
എന്തു സംസാരിക്കാനാണീ വിളികള്‍
ഉള്ളിയും പച്ചമുളകും തീര്‍ന്നുവോ?
മകള്‍ക്കു പനി പിടിച്ചുവോ?
കഠിനമായ കോപം വന്നിട്ടും
മുഖത്തു ചിരി തേച്ചു ഞാനിരുന്നു

എപ്പോഴെങ്കിലും
അവന്റെ കിടപ്പറയിലേക്ക്‌
ഒളിഞ്ഞു നോക്കണമെന്ന ത്വരയുണ്ടായി
എങ്ങനെയാണവളെ ചുംബിക്കുന്നത്‌
എങ്ങനെയാണവര്‍ ഇണ ചേരുന്നത്‌

എത്രയായാലും,
വട്ടച്ചീപ്പുകൊണ്ടെന്റെ മുടിയീരിത്തന്നയത്ര,
കാല്‍വിരലിലെ ഞൊട്ടയിട്ടുതന്നയത്ര,
ആത്മാര്‍ത്ഥത വരില്ല അതൊന്നിനും, തീര്‍ച്ച!

ഫംഗസ്സു ബാധിച്ച,
ഭാര്യാഭര്‍ത്തൃബന്ധത്തിലെ രതി
സര്‍ക്കസിലെ കോമാളിയെപ്പോലെയാണു
അവസാന ബെല്ലിനു വേണ്ടിയുള്ള
ധൃതിപൂണ്ട കാതോര്‍ക്കലാണു

ശരീരചിന്തകളെയതിന്റെ പാട്ടിനു വിടാം!
അതിലൊക്കെയെന്തിരിക്കുന്നു

പിരിയുന്നേരം അവന്‍ കരഞ്ഞു
നെഞ്ചു മുറിഞ്ഞ രക്തമാണാ കണ്ണീരെന്നറിഞ്ഞ്‌
എനിക്കു ചങ്കു പിളര്‍ന്നു
മാതാവിന്റെ രൂപക്കൂട്ടിലേക്ക്‌
ഒരു കൂടു തിരി നേര്‍ന്നു.

അവന്‍ പോയ രാത്രിയിലെനിക്കു ഭ്രാന്തു വന്നു
കാരണമില്ലാതെ ഭര്‍ത്താവിനോട്‌ ഒച്ചവെച്ചും,
വാഷ് ‌ബേസിനിലേക്ക്‌ പാത്രങ്ങള്‍ ആഞ്ഞെറിഞ്ഞും
ഷവറിന്റെ കീഴില്‍ മണിക്കൂറുകള്‍ നിന്ന് പനിപിടിപ്പിച്ചും
ഞാനെന്നെ സ്വയം വെളിപ്പെടുത്തി

28 comments:

ദേവസേന said...

"ഫംഗസ്സു ബാധിച്ച,
ഭാര്യാഭര്‍ത്തൃബന്ധത്തിലെ രതി
സര്‍ക്കസിലെ കോമാളിയെപ്പോലെയാണു
അവസാന ബെല്ലിനു വേണ്ടിയുള്ള
ധൃതിപൂണ്ട കാതോര്‍ക്കലാണു"

കടപ്പാട് : ഇതിലെ ഫോട്ടോ-ക്കു ഷാജഹാന്‍ മൊയ്തീനു- നന്ദി.

lost world said...

അനുഭവത്തിന്റെ തീക്ഷ്ണതയുള്ള വരികള്‍...

Eccentric said...

എനിക്കിഷ്ടായി ഈ പോസ്റ്റ്. വല്ലാത്ത തീവ്രത ഉണ്ട്ട് വാക്കുകള്‍ക്ക്

രാജ് said...

നന്നായിട്ടുണ്ട്. ജുമ്പാ ലാഹിരിയുടെ ഈ കഥ ഓര്‍മ്മിപ്പിച്ചു.

അഭയാര്‍ത്ഥി said...

ദേവസേനയുടെ കവിത ഏറെ ഇഷ്ട്ടപ്പെട്ടുവെന്ന്‌ പറഞ്ഞാല്‍ പോര ഏറെ സന്തോഷിക്കുന്നു.
കവിതയില്‍ ഒരു പ്രമേയം എങ്ങിനെ സുന്ദരമായി സന്നിവേശിപ്പിക്കാമെന്ന്‌ ഈ കവിത കാട്ടിത്തരുന്നു.
എഴുതും തോറും ദേവസേനയുടെ വാക്കുകള്‍ക്ക്‌ മൂര്‍ച്ചയും വജ്ര തിളക്കവും ഏറുന്നുവെന്നും പറയട്ടെ.

"കഥാവശേഷന്‍" said...

അഭിനയിക്കേണ്ടിവരുന്നു,
ദാമ്പത്യത്തിലെന്നവന്‍ നിരാശപ്പെടുമ്പോള്
‍ദാമ്പത്യം പോലൊരസംബന്ധം മറ്റൊന്നുമില്ലന്ന്
പണ്ടേയനുഭവസ്ഥയാണെന്നോര്‍ത്ത്‌
എനിക്കു ചിരിവന്നു.

എന്തു സംസാരിക്കാനാണീ വിളികള്‍
ഉള്ളിയും പച്ചമുളകും തീര്‍ന്നുവോ?
മകള്‍ക്കു പനി പിടിച്ചുവോ?
കഠിനമായ കോപം വന്നിട്ടും
മുഖത്തു ചിരി തേച്ചു ഞാനിരുന്നു

എത്രയായാലും,
വട്ടച്ചീപ്പുകൊണ്ടെന്റെ മുടിയീരിത്തന്നയത്ര,
കാല്‍വിരലിലെ ഞൊട്ടയിട്ടുതന്നയത്ര,
ആത്മാര്‍ത്ഥത വരില്ല അതൊന്നിനും, തീര്‍ച്ച!

ഫംഗസ്സു ബാധിച്ച,
ഭാര്യാഭര്‍ത്തൃബന്ധത്തിലെ രതി
സര്‍ക്കസിലെ കോമാളിയെപ്പോലെയാണു
അവസാന ബെല്ലിനു വേണ്ടിയുള്ള
ധൃതിപൂണ്ട കാതോര്‍ക്കലാണു

"എവിടെക്കാണ് ദേവാ.....
നീ ഈ കവിതയിലൂടെ ഒളിഞ്ഞു നോക്കുന്നത്.... എന്റെ ജീവിതത്തിലേക്കോ അതോ കിടപ്പറയിലേക്കോ ?????''

കുറുമാന്‍ said...

കവിതകള്‍ വായിക്കുന്നത് തന്നെ വളരെ കുറവ്. കവിത വായിച്ച് അഭിപ്രായം പറയാനുള്ള വിവരം തീരെ ഇല്ല. എങ്കിലും വളരെ ഇഷ്ടമായി ദേവ ഈ കവിത.

എം.എച്ച്.സഹീര്‍ said...

ജീവിതത്തിണ്റ്റെ കമ്പിയെഴിക്കുള്ളീല്‍ ഞെരിക്കപ്പെടുമ്പോള്‍,അകലത്തെ സ്വാതന്ത്യം ആഹ്ളാദമാകുന്നു. എന്നാല്‍ മറുവശം സ്നേഹത്തിണ്റ്റെ നിലാവില്‍ പുതക്കപ്പെടുമ്പോള്‍ മറ്റെല്ലാം വെറുക്കപ്പെടുന്നു എന്നത്‌ പ്രക്രതി സത്യം. അന്യണ്റ്റെ സുഖം മനസ്സിലേറ്റാനാണ' നമുക്കെല്ലാം വെമ്പല്‍ അത്‌ ഞാനും നീയും ഒരു പോലെ ...അതും വാസ്തവം.അക്ഷരങ്ങളില്‍ ജീവിതം കോറിയിട്ട സേനയ്ക്ക്‌ അഭിനന്ദങ്ങള്‍. ഒത്തിരി നാന്നായി....നന്നാവട്ടെ..പ്രതീക്ഷിക്കുന്നു..

Sanal Kumar Sasidharan said...

ഒരിടത്തും തടയാതെ കൃത്യം ഉള്ളിലെത്തുന്നു കവിത.ഭയങ്കരമായ തീവ്രത.

അനിലൻ said...

അയ്യോ!

ഇക്കവിതയ്ക്ക് കമന്റിടില്ല ഞാന്‍ നിശ്ചയം!!

നസീര്‍ കടിക്കാട്‌ said...

പണ്ടാണ്‌,പ്രിയ.എ.എസ്‌.പറഞ്ഞത്‌:വേദിയിലിരിക്കുന്ന ചുള്ളിക്കാടിന്‌റെ കൈതണ്ടയിലൊന്നു തൊടാന്‍ മോഹിച്ചതിനെക്കുറിച്ച്‌....ഇപ്പോള്‍,ദേവസേനയുടെ കൈവിരലിലൊന്നു തൊടാന്‍ മോഹമെനിക്ക്‌...

Hari said...

QUOTE
-------
അങ്ങു ദൂരെ,
1000 വോള്‍ട്ട്‌ പ്രകാശിക്കുന്ന ചന്ദ്രനെ നോക്കി
പ്രതീക്ഷയോടെയവന്‍ പറഞ്ഞു
'വരുന്ന എല്ലാ ജന്മത്തിലുംനാമൊരുമിക്കുമല്ലേ?'
-------

1000 വോള്‍ട്ട്‌ -ഇനു പകരം ആയിരം വാട്ട് എന്നാക്കാമായിരുന്നു....

എന്തായാലും നന്നായിട്ടുണ്ട്

Hari

ഭൂമിപുത്രി said...

വാക്കുകളെ മൂടിപ്പുതപ്പികാതെതന്നെ നിരത്തുന്ന ദേവസേനക്കു അഭിനന്ദനങ്ങള്‍!

റോമി said...
This comment has been removed by the author.
e-Yogi e-യോഗി said...

അഭിനയിക്കേണ്ടിവരുന്നു,
ദാമ്പത്യത്തിലെന്നവന്‍ നിരാശപ്പെടുമ്പോള്
‍ദാമ്പത്യം പോലൊരസംബന്ധം മറ്റൊന്നുമില്ലന്ന്
പണ്ടേയനുഭവസ്ഥയാണെന്നോര്‍ത്ത്‌
എനിക്കു ചിരിവന്നു.

എന്തു സംസാരിക്കാനാണീ വിളികള്‍
ഉള്ളിയും പച്ചമുളകും തീര്‍ന്നുവോ?
മകള്‍ക്കു പനി പിടിച്ചുവോ?
കഠിനമായ കോപം വന്നിട്ടും
മുഖത്തു ചിരി തേച്ചു ഞാനിരുന്നു

Isttayi.

Faaby said...

Good Poem

കാടോടിക്കാറ്റ്‌ said...

മാധവിക്കുട്ടി കഥ വായിച്ച പ്രതീതി...
ഒരു കഥയെ മുഴുവന്‍ കവിതയില്‍ ഒതുക്കുന്ന കൈയടക്കം....
ഇഷ്ടമായി ദേവ.

Rammohan Paliyath said...

അടങ്ങിയൊതുങ്ങിക്കഴിഞ്ഞാ അവനോന് കൊള്ളാം. അല്ലാ ച്ചിങ്ങി ദ് പോലെ വെര്‍ദേ മറ്റ്ള്ളോരേം എടങ്ങറക്കാം.

aneeshans said...

ഒന്നും മിണ്ടാഞ്ഞാല്‍ എല്ലാം പറഞ്ഞതു പോലെയാകും /
ചിലപ്പോള്‍ നേരെ തിരിച്ചും.

ഒരു കവിത വായിച്ച് ഞാന്‍ ഒരിക്കലും ഇത്രയും അസ്വസ്ഥനായിട്ടില്ല.

Anonymous said...
This comment has been removed by the author.
Unknown said...

ഒരു ഭാര്യയുണ്ടെങ്കില്‍
വേറൊരുത്തിയെ
പ്രണയിച്ചോണ്ടിരിക്കാ‍മായിരുന്നു

നവരുചിയന്‍ said...

വല്ലാത്ത തിവ്രത ..
ഈ വരികള്‍ പണ്ടു കെ .ജി .ജോര്‍ജ് പറഞ്ഞ ഒരു കാര്യം ഓര്‍മ പെടുത്തി
" ആര്‍ക്കും ആരോടും നുറു ശതമാനം വിശ്വസ്തന്‍ ആകാന്‍ പറ്റുകയില്ല "

Anonymous said...

നല്ല കവിത ..ദേവാ അഭിനന്ദനങ്ങള്‍

സജീവ് കടവനാട് said...

തെമ്മാടിക്കുഴിയിലെ പ്രണയം :)

ഗുപ്തന്‍ said...

ദേവസേനക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്മസും ഐശ്വര്യമുള്ള പുതുവര്‍ഷവും... :)

നജൂസ്‌ said...

പിരിയുന്നേരം അവന്‍ കരഞ്ഞു
നെഞ്ചു മുറിഞ്ഞ രക്തമാണാ കണ്ണീരെന്നറിഞ്ഞ്‌
എനിക്കു ചങ്കു പിളര്‍ന്നു
മാതാവിന്റെ രൂപക്കൂട്ടിലേക്ക്‌
ഒരു കൂടു തിരി നേര്‍ന്നു.

വല്ല്ലാത്ത കവിത
ഇഷ്ടപെട്ടുപോയി

നന്മകള്‍

Sharu (Ansha Muneer) said...

ഒരുപാട് ഇഷ്ടാമായി കവിത.....

Seema said...

വായിച്ചിട്ട ശെരിക്കും മനസ്സു നിറഞ്ഞു....പൊള്ളുന്ന പോലെയുള്ള കവിത...