പെണ്മ

അത്രമേൽ ആത്മ സ്നേഹിതരായിരുന്നിട്ടുപോലും
ഒന്നിച്ചൊരു ചുറ്റിക്കറക്കത്തിനു പോയിട്ടില്ലായിരുന്നു.
പള്ളി മാത്രമായിരുന്നു കണ്ടുമുട്ടൽ കേന്ദ്രം.
താമസിച്ചെത്തി നേരത്തെ മടക്കക്കാരിയായിരുന്നു അവൾ.
ഞാനോ,
നേരത്തെയെത്തി വളരെവൈകി
പള്ളി ഗേറ്റു പൂട്ടുന്നതു വരെ
ലൈറ്റുകളണയുന്നതു വരെ കറങ്ങി നടക്കും
അവൾ വിളിക്കുമ്പോൾ മാത്രമാണു
എന്റെ ഫോൺ പരദൂഷണങ്ങളാൽ ചൂടുപിടിക്കുന്നതും
ചാർജ്ജു തീർന്നോഫാകുന്നതും.
അവളിലേയ്ക്കു ചുരുങ്ങി ചുരുങ്ങി
എന്റെ ലോകം ചെറുതായി.
ചിലപ്പോൾ അവളിലേയ്ക്ക് വളർന്നു വളർന്നു
ലോകം വലുതായി.

എന്നാൽ,
മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾ അപരിചതരായിരുന്നു.
കാന്ത-കണ്ണുകളുള്ള പെണ്ണുങ്ങളാണു ചുറ്റുമെന്ന്
അവൾ നിരന്തരം ആശങ്കപ്പെട്ടു.

എന്നാൽ ഒന്നിച്ചൊരു വിവാഹച്ചടങ്ങിനു
പങ്കെടുക്കേണ്ടിയിരുന്നതു കൊണ്ടും
ഒരു പുത്തനെടുക്കേണ്ടിയിരുന്നതു കൊണ്ടുമാണു
ഞാൻ കാറുമായി കാത്തുകിടന്നതും
അവൾ ഓടിപ്പാഞ്ഞ് വന്നതും.
K.M. Trdg- ൽ ബിഗ് സെയിലാണന്നറിഞ്ഞ്
അങ്ങോട്ട് പായുകയാണു
അവൾ ലേശം ഇരുണ്ടിട്ടും  ഞാൻ മാനിറത്തിലുമാണു.
രണ്ടു മൂന്നു കടകൾ കയറിയിറങ്ങിയിട്ടും
അവൾക്കു പറ്റിയൊരു സാരിയും
എനിക്കു ചേരുന്നൊരു സൽവാറും കിട്ടിയില്ല.
ഒരുപക്ഷേ,
ഞങ്ങളുടെ നിറങ്ങൾക്കു വേണ്ടി മാത്രമൊരു വസ്ത്രലോകം
ഉണ്ടാവേണ്ടിയിരുന്നുവെന്ന് ഞാനാഗ്രഹിച്ചു.
ശരിക്കും ഞങ്ങൾ വസ്ത്രങ്ങൾ തിരയുകയായിരുന്നില്ല
തീരാത്ത വിശേഷങ്ങളിൽ ഉഴലുകയായിരുന്നു
90% നേരങ്ങളിൽ അവളെന്റെ കാമുകനും
ബാക്കി നേരങ്ങളിൽ ഞാനവളുടെ കാമുകനുമായിരുന്നു
പെണ്മക്കളെ പറ്റിയുള്ള വിശേഷം പറച്ചിൽ
ഞങ്ങളുടെ ഇഷ്ടവിനോദമാണ്.
അവരുടെ വൃത്തിയില്ലായ്മയും, പഠന വിമുഖതയും
പൊതുവായ ആകുലമാണു.
കെട്ട്യോന്മാരുടെ കുറ്റം പറഞ്ഞു പറഞ്ഞു ഞങ്ങൾ
ഒറ്റകെട്ടായിനിന്നു.
അവൾടെ കെട്ട്യോനിഷ്ടം ബിരിയാണിയോ ചൈനീസോ ഒക്കെയാണു
അവൾക്ക് കപ്പയോ നല്ലൊണക്കമീൻ ചമ്മന്തിയോ,
എന്റിഷ്ടം  ചൈനീസോ ബിരിയാണിയോ 
എന്റെ കെട്ട്യോനു കപ്പയോ കഞ്ഞ്യോ ഒണക്കമീനോ..
അങ്ങനെയാണെടീ..
ഒരേ ഇഷ്ടക്കാരെ വിരുദ്ധ ധ്രുവങ്ങളിൽ വിന്യസിപ്പിച്ച്,
തമ്പുരാൻ മുകളിരുന്ന് കണ്ടു രസിക്കും
ഒരേ താളത്തിലങ്ങനെ പോയാൽ
അങ്ങേർക്ക് കണ്ണുകടിക്കും, ബോറടിക്കും..
ഞങ്ങൾ അട്ടഹസിച്ച് രസിച്ചു.

U.D.F. –ന്റെ അധപതനം പറഞ്ഞവൾ-
കിലോമീറ്ററുകൾ നീളമുള്ള നെടുവീർപ്പിട്ടു.
ഗണേഷ്കുമാറിന്റെ കാമുകിയെപറ്റി പറഞ്ഞപ്പോൾ
പിന്നെ ആരാണിത്ര നല്ലവരെന്ന് 
വൃത്തികെട്ടൊരു പരിഹാസം തൊടുത്തു
(അവൾക്ക് പ്രിയപ്പെട്ട മന്ത്രിയാണയാൾ)

പറഞ്ഞു പറഞ്ഞു പയ്യാരം നടുവേദനയിലെത്തി,
തിരുമ്മിത്തരാൻ പറഞ്ഞാൽ 
അങ്ങേർക്ക് സൗകര്യോം സന്തോഷോം ഉള്ളയിടമൊക്കെയാണു തിരുമ്മൽ
ആ വാചകത്തിലെ ദ്വയാർത്ഥം കേട്ട്
അവളന്തം വിട്ടെന്നെ നോക്കി,
എന്റെ സ്ഥിതീമതുതന്നെയെന്നവൾ സമ്മതിക്കുകയാണു.

തമ്മിൽ പിരിയുമ്പോൾ
വാങ്ങാൻ കഴിയാതിരുന്ന വസ്ത്രങ്ങളായിരുന്നില്ല,
അരിഞ്ഞ് വെച്ചു പോന്ന വാളരിപ്പയറും,
വെട്ടിവെച്ച അയലയും,
പാതി വെന്തുകിടക്കുന്ന ചോറും,
അലക്കാൻ കുതിർത്തു വെച്ച തുണികളുമൊക്കെ
എന്നെ കാത്തുകിടക്കുന്നുവെന്നതായിരുന്നു മനസിൽ.

               **  ശുഭം **

2 comments:

ajith said...

പരാതി തീരൂല്ലാ...........!!

കുഞ്ഞൂസ് (Kunjuss) said...

ജീവിതമാണിത്...