നീ വായിക്കുമ്പോള്‍, നീ വായിക്കപ്പെടുന്നത്


കാലത്തെ നമസ്കാരം കേട്ടാലറിയാം
തലേരാത്രിയില്‍,
എത്ര ലാര്‍ജ്ജിലായിരുന്നു
ജ്ഞാനസ്നാനമെന്ന്
ഉറക്കക്കേടിന്റെ
ഏതൊക്കെ ശവപ്പറമ്പുകളാണു
ബാക്കിവെച്ചിരിക്കുന്നതെന്ന്'

റ' 'ഋ' കാരങ്ങള്‍ക്ക്‌
ഇത്ര ക്രൗര്യമെന്തിനു?
നോര്‍മലെന്നു
സ്വയം ബോധിപ്പിക്കാനോ?

വഴക്കടിച്ചിട്ടാണെങ്കിലോ
നീ പിണങ്ങിയാല്‍ എനിക്കൊരു കോപ്പുമില്ലന്ന്
ഇല്ലാത്ത ഊര്‍ജ്ജം
വാക്കുകളില്‍ കയറ്റാന്‍ ശ്രമിച്ച്‌,
പിന്നെ തോറ്റ്‌
എന്തിനാണിങ്ങനെ നാണം കെടുന്നത്‌.

വീട്ടിലവളോട്‌ കലഹിച്ചിട്ടെങ്കിലോ
ശൂന്യാകാശത്തു നിന്ന് വരുന്നവന്റെ ശബ്ദം
അവളെയെങ്ങനെ തോല്‍പ്പിക്കാന്‍?
നിനക്കറിയാം
അവള്‍ക്ക്‌ വാര്‍ത്തകള്‍ അലര്‍ജിയാണെന്ന്..

സഭയും ഇടയലേഖനവും
പിണറായിയും ചാണ്ടിയും
പക്ഷിപ്പനിയും ഭൂമി ക്രയവിക്രയങ്ങളും
കര്‍ഷകാത്മഹത്യയും, അരിവിലയും
അവലോകിച്ചവലോകിച്ച്‌
നീ ഹിമാലയം കയറുമ്പോള്‍
എവിടെയോ വാക്കിടറിയേക്കാമെന്ന്
ഭയമാണു വരിക
കുഴപ്പമൊന്നും വരുത്തല്ലേയെന്ന പ്രാര്‍ത്ഥനയും

ഇടതുകാര്‍ നിന്നെ വലതനെന്നും
വലതുകാര്‍ ഇടതനെന്നും
നിന്റെ നേരെ മുഷ്ടി ചുരുട്ടുമ്പോള്‍
ഇതു രണ്ടുമല്ല നീയെന്ന
നേരു ആരറിയുന്നു

കാമുകന്‍ തൂങ്ങിമരിച്ചെന്ന് !
ഇടപ്പള്ളിയുടെ സ്വരമിങ്ങനെയായിരുന്നുവോ?

ആകാശം ഭാഗികമാണെന്ന് !
ആന, ഇടഞ്ഞ പാപ്പനെ കുത്തിയെന്ന്!!
ഏതുവനത്തിലെ ഒറ്റയാനായി മേയാന്‍ പോയി
ചിന്തകളാനേരത്ത്‌!!

ഒക്കെപ്പറഞ്ഞാലും,
കുമരകം ബോട്ടപകടത്തില്‍,
15 കുഞ്ഞുങ്ങളൊന്നിച്ച്‌ മരിച്ചെന്ന് വായിച്ചപ്പോള്‍
ഒരു മകളില്ലാഞ്ഞിട്ടും
നിന്നിലെ അഛനങ്ങനെ വിങ്ങി നനഞ്ഞ്‌

പീഡന തകര്‍ച്ചകളില്‍
എത്ര സഹോദരന്മാരുടെ നിലവിളിയാണു
ആക്രോശങ്ങളായി
നിന്നിലൂടെ പിളര്‍ന്നത്‌

അതൊക്കെപ്പോവട്ടെ
ഷാര്‍ജ താമസസ്ഥലമായിക്കോട്ടെ
അബുദാബി പ്രിയ നാഗരമായിക്കോട്ടെ
എന്നിരുന്നാലും,
മഞ്ഞത്തും മഴയത്തും വെയിലത്തും
രണ്ടിടത്തും
ഒരേ ഡിഗ്രി സെല്‍ഷിയസ്‌ അടയാളപ്പെടുത്തി
എന്തിനാണു നീയെന്നെ ഇങ്ങനെ ചിരിപ്പിക്കുന്നത്‌.

കണ്ണുനീരിനും കടലിനുമകലെ സംഭവിക്കുന്നത്‌




പ്രണയത്തില്‍ ഞാനൊരു ക്ഷത്രിയനാണു
മരണം വരെയാണു യുദ്ധം
അല്ലെങ്കില്‍ പിന്നെയെന്താണിങ്ങനെ

റയില്‍വേ സ്റ്റേഷനില്
‍ആരും വരാനും പോകാനുമില്ലാഞ്ഞിട്ടും
തെക്കോട്ടും വടക്കോട്ടും പടരുന്ന
റെയില്‍ പാളങ്ങളെ നോക്കി,
ഇപ്പോള്‍ പിരിഞ്ഞാല്‍, പിന്നെയെന്ന്
എന്ന് സങ്കടപ്പെട്ട്‌
സയാമിസ്‌ ഇരട്ടകളെപ്പോലെ ഞങ്ങളിരുന്നു.
പിന്നെ ചങ്കും കരളും പറിച്ച്‌
അന്യോന്യം ഏല്‍പ്പിച്ചു കൊടുത്ത്‌
അലഞ്ഞു തീര്‍ത്ത വഴികള്‍.
പൊള്ളിത്തീര്‍ത്ത വെയിലുകള്‍
കഴിച്ചു തീര്‍ത്ത മസാലദോശകള്‍
തീര്‍ക്കാന്‍ കഴിയാഞ്ഞ ഞാറാഴ്ച കുര്‍ബാന
കാണാതെ ബാക്കി വെച്ച സിനിമ.

ഒരു മഴ വന്നിരുന്നെങ്കില്‍
എന്നു പറഞ്ഞപ്പോഴേക്കുമെത്തിയ
മഴയുടെ ചാറ്റല്‍

ഞാനൊരു ലൈം സോഡയും
നീയൊരു സിസ്സേര്‍സ്‌-ന്റെ പുകയും
തീര്‍ക്കാനെടുക്കുന്ന സമയ കൃത്യത.

അളമുട്ടിയാല്‍ ചേരയും കടിക്കുമെന്നു-
മിഴിചിമ്മിയടയുന്ന വേഗതയിലൊരുമ്മ
റിക്ഷയിലും, ബസുകളിലുമിരുന്ന്
പരസ്പരം വേരിറങ്ങിപ്പോയിട്ടും
ഇടതും വലതും മുറിച്ചെടുത്ത്‌

വിമാനതാവളത്തിലെ
സെക്യൂരിറ്റി-ക്രോസ്സിനു പിന്നില്‍
ചങ്കറ്റു നിന്ന നിന്റെ ദീനതയാണെന്റെ
ഒടുവിലെ കാഴ്ച

ഇപ്പോഴെന്ത്‌?
നമ്മുക്കിടയില്‍
നീന്തിക്കടക്കാനാവാത്ത
എത്ര എത്ര കടലുകള്‍.


പ്രണയത്തിന്റെ തെമ്മാടിക്കുഴിയില്‍ നിന്ന് !!




അവന്റെ ഭാര്യ തിരികെ വന്നതു മുതലാണു
എനിക്കു ദഹനക്കേടു തുടങ്ങിയത്‌
ജീവിതത്തിന്റെ ഗതികേടുകളെക്കുറിച്ചവന്‍ പറയുന്നത്‌
ക്രൂരമായ ആനന്ദത്തോടെ ഞാന്‍ കേട്ടിരുന്നു.
മുഖത്ത്‌ അനുകമ്പ വരുത്തുന്നതില്‍
വിജയിക്കുകയും ചെയ്തു
.
അഭിനയിക്കേണ്ടിവരുന്നു,
ദാമ്പത്യത്തിലെന്നവന്‍ നിരാശപ്പെടുമ്പോള്
‍ദാമ്പത്യം പോലൊരസംബന്ധം മറ്റൊന്നുമില്ലന്ന്
പണ്ടേയനുഭവസ്ഥയാണെന്നോര്‍ത്ത്‌
എനിക്കു ചിരിവന്നു.

അങ്ങു ദൂരെ,
1000 വോള്‍ട്ട്‌ പ്രകാശിക്കുന്ന ചന്ദ്രനെ നോക്കി
പ്രതീക്ഷയോടെയവന്‍ പറഞ്ഞു
'വരുന്ന എല്ലാ ജന്മത്തിലുംനാമൊരുമിക്കുമല്ലേ?'
'ഇല്ല, എനിക്കു രുക്‍മിണിയാവേണ്ട,
രാധയായാല്‍ മതി'

എന്നെയോര്‍ത്ത്‌ നീ ചതയണം,നുറുങ്ങണം
ഏതുനേരവും തിളക്കണം.
നീയുരുകുമ്പോള്‍ എനിക്കു സന്തോഷമാവും.

ആ നേരത്ത്‌ അടിമുടിയുലച്ച്‌
ഭാര്യയുടെ ഫോണ്‍ വന്നു
ആ റിങ്ങ്‌ടോണ്‍ പോലുമെന്നെ അലോരസപ്പെടുത്തി.
എന്തു സംസാരിക്കാനാണീ വിളികള്‍
ഉള്ളിയും പച്ചമുളകും തീര്‍ന്നുവോ?
മകള്‍ക്കു പനി പിടിച്ചുവോ?
കഠിനമായ കോപം വന്നിട്ടും
മുഖത്തു ചിരി തേച്ചു ഞാനിരുന്നു

എപ്പോഴെങ്കിലും
അവന്റെ കിടപ്പറയിലേക്ക്‌
ഒളിഞ്ഞു നോക്കണമെന്ന ത്വരയുണ്ടായി
എങ്ങനെയാണവളെ ചുംബിക്കുന്നത്‌
എങ്ങനെയാണവര്‍ ഇണ ചേരുന്നത്‌

എത്രയായാലും,
വട്ടച്ചീപ്പുകൊണ്ടെന്റെ മുടിയീരിത്തന്നയത്ര,
കാല്‍വിരലിലെ ഞൊട്ടയിട്ടുതന്നയത്ര,
ആത്മാര്‍ത്ഥത വരില്ല അതൊന്നിനും, തീര്‍ച്ച!

ഫംഗസ്സു ബാധിച്ച,
ഭാര്യാഭര്‍ത്തൃബന്ധത്തിലെ രതി
സര്‍ക്കസിലെ കോമാളിയെപ്പോലെയാണു
അവസാന ബെല്ലിനു വേണ്ടിയുള്ള
ധൃതിപൂണ്ട കാതോര്‍ക്കലാണു

ശരീരചിന്തകളെയതിന്റെ പാട്ടിനു വിടാം!
അതിലൊക്കെയെന്തിരിക്കുന്നു

പിരിയുന്നേരം അവന്‍ കരഞ്ഞു
നെഞ്ചു മുറിഞ്ഞ രക്തമാണാ കണ്ണീരെന്നറിഞ്ഞ്‌
എനിക്കു ചങ്കു പിളര്‍ന്നു
മാതാവിന്റെ രൂപക്കൂട്ടിലേക്ക്‌
ഒരു കൂടു തിരി നേര്‍ന്നു.

അവന്‍ പോയ രാത്രിയിലെനിക്കു ഭ്രാന്തു വന്നു
കാരണമില്ലാതെ ഭര്‍ത്താവിനോട്‌ ഒച്ചവെച്ചും,
വാഷ് ‌ബേസിനിലേക്ക്‌ പാത്രങ്ങള്‍ ആഞ്ഞെറിഞ്ഞും
ഷവറിന്റെ കീഴില്‍ മണിക്കൂറുകള്‍ നിന്ന് പനിപിടിപ്പിച്ചും
ഞാനെന്നെ സ്വയം വെളിപ്പെടുത്തി

ദാമ്പത്യത്തിന്റെ menopause




കാല്‍ വിരലുകളിലേക്കു നോക്കി

പഴയതുപോലെ തന്നെ

പ്രായമേറിയിട്ടുണ്ട്‌ അത്രമാത്രം


ആദ്യരാത്രിയിലും

തുടര്‍ന്ന് പലരാത്രിയിലും പറഞ്ഞിരുന്നു

പെണ്ണുകാണലിനു

മുഖത്ത്‌ ചിരിയും വകതിരിവില്ലായ്മയും നിറച്ച്‌

കോട്ടാ സാരി വിടര്‍ത്തി

മെലിച്ചില്‍ മറച്ചുപിടിച്ച്‌

ഇറങ്ങിയുള്ള വരവ്‌

നന്നേ പിടിച്ചുപോയിരുന്നുവെന്ന്


കാല്‍ വിരലുകളുടെ

വെടിപ്പും ചന്തവും

അതിലേറെ പിടിച്ചുവെന്ന്


കാണുന്നതിനും മുന്‍പുകിട്ടിയ

കുഞ്ഞു ഫോട്ടോയിലെ

സൂക്ഷ്മമായി നോക്കിയാല്‍ മാത്രം കാണുന്ന

പൊടിമീശ വല്ലാതെ രസിപ്പിച്ചുവെന്ന്



അങ്ങനെ പിന്നേയും പലതും പലതും
.

എത്ര കാലമായി ഒക്കെ കേട്ടിട്ട്‌

ഒന്നുമോര്‍ക്കാത്തതെന്താണു
ഭൂതകാലത്തിന്റെ

റി-വൈന്‍ഡ്‌-ബട്ടണ്‍ തകരാറില്‍പെട്ടുവോ

പിറന്നാളുകളും വാര്‍ഷികങ്ങളും

ഏതലമാരയില്‍ വെച്ചുപൂട്ടിയിരിക്കുന്നു

ഒന്നും ശീലമല്ലായ്മയല്ലന്ന്

ഒന്നും രണ്ടും വര്‍ഷങ്ങളിലെ

സമ്മാന സാരികള്‍ സാക്ഷ്യം പറയുന്നുണ്ടു.
ചുരുങ്ങിയത്‌

കഴിച്ചുവോ

കുടിച്ചുവോ

വേദനിക്കുന്നുവോ എന്നെങ്കിലും

എന്താണിങ്ങനെ

വിരസത പാഞ്ഞുവന്നു

പെരുവിരലോളം തൊട്ടു.
തിരിഞ്ഞും മറിഞ്ഞും

കണ്ണാടിയില്‍ നോക്കി
കുനിഞ്ഞ്‌ കാല്‍വിരലുകളെ കണ്ടു

ഒക്കെ പഴയതു തന്നെ

ഫ്രോക്ക്‌ - സാരി - അമ്മ





12 തികഞ്ഞ്‌
ഭൂലോകത്തിലെ ചന്തങ്ങള്‍ മുഴുവന്‍
മകളിലേക്ക്‌ താമസമുറപ്പിച്ചപ്പോള്
‍നെഞ്ചു കാളി


രാവുംപകലും കണ്ണുചിമ്മാന്‍ ഭയന്ന്
കാവല്‍മാലാഖക്കു പകരം നിന്നവള്‍
ചുണ്ടിനും ചായക്കപ്പിനുമിടയിലെ
അത്യാഹിതങ്ങള്.
.
സ്കൂള്‍ബസ്സിനും ഗേറ്റിനുമിടയിലെ
നീരാളിക്കണ്ണുകളെ
ദൈവത്തെ ചുമതലപ്പെടുത്തി.
.
പാതിരാവുകളില്‍,
പുതപ്പിനടിയിലൂടെ കൈയ്യിട്ട്‌
കളവുപോയിട്ടില്ലന്നുറപ്പാക്കി
.
കൂട്ടുകാരീന്ന് വിളിച്ച്‌
അയലത്തേക്കുള്ള പോക്കില്‍
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
അവിടെയൊരു ഏഴു വയസുകാരന്‍ വളരുന്നുണ്ട്‌.
.
അവളുടെ ആര്‍ത്തനാദം
ചുറ്റുപാടുകളെയുണര്‍ത്തി.
കാണാതെപോയി മകളെന്നോര്‍ത്ത്‌
ബോധം കെട്ടുപോയാ പാതിരാവില്‍.
ഫ്രഞ്ച്‌ പരീക്ഷയുടെ ചൂടില്‍
പഠന മുറിയുടെ മൂലയില്‍
ഉറങ്ങിപോയ കുട്ടിയെ,
നെഞ്ചിലേക്കിട്ടുകൊടുത്ത്‌
പ്രശ്നം പരിഹരിച്ചു അയല്‍പക്കം
.
സ്ത്രീനിഴലുകളെക്കണ്ടു
ബസ്സിലും വിളക്കുകാല്‍ ചുവട്ടിലും വരെ
സ്ഖലിക്കുന്ന ലോകത്തിലേക്ക്‌
ഫ്രോക്കില്‍ നിന്ന് സാരിയിലേക്ക്‌
മുതിരുമെന്ന ഭാവികാലവും
മകള്‍ക്ക്‌ പാകമാകാതെ
ചുരുങ്ങിപ്പോയ ഗര്‍ഭപാത്രവും
നെഞ്ചിലെ കനല്‍ വീണ്ടും ചുവപ്പിച്ചു.




പാപം ചെയ്യാത്തവര്‍ കല്ലെറിയുന്നു




ക്രിസ്തു രക്ഷകനായെത്താതിരുന്ന
ഇരുള്‍വഴിയിലെ
മഗ്ദലനയെപ്പോലെയവളുടെ കവിതകള്‍
ഉരുളന്‍ കല്ലുകള്‍കയ്യില്‍പിടിച്ച്‌
ഇരുദിശകളിലുമവര്
പണ്ടു കവിതയിറങ്ങിയ നീല്‍ ആംസ്ട്രോങ്ങുമാര്
‍നീന്തിക്കടന്ന വാസ്ക്കോടിഗാമകള്‍
കണ്ടെത്തലുകളുടെ കൊളംബസുമാര്‍
വിവസ്ത്രയായ്‌,
എന്നെ ഭോഗിക്കൂവെന്നു പറഞ്ഞ്‌ മലര്‍ന്നുകിടക്കുന്നു
നിന്റെ കവിതകളെന്നവര്‍.
അലങ്കാരമെവിടെ
വൃത്തമെവിടെ
അഴിച്ചുമാറ്റാനരഞ്ഞാണം പോലുമില്ലാത്തവളെ
അപമാനം ചുക്കിച്ചുളിച്ചു.
മറുദിശയില്‍,
വിശ്വൈകശില്‍പ്പികള്
‍മൈക്കല്‍ ആഞ്ചലോകള്‍,
ശില്‍പ്പങ്ങള്‍ മെയ്‌ വഴങ്ങി കീഴടങ്ങിയ
പെരുന്തച്ചന്മാര്‍ വിരലുകള്‍ ചൂണ്ടി
ചെത്താനേറെ മിനുക്കാനേറെ
അണിയിക്കാനും അലങ്കരിക്കാനുമതിലുമേറെ
കല്ലായ കല്ലെല്ലാം വന്നുപതിച്ച്‌
കണ്ണീരും രക്തവും വാര്‍ന്ന്
നല്ല ശമരിയ്യാക്കാരനെ
കാത്തു കിടന്നു അവളുടെ കവിതകള്‍.

ദൈവം പറഞ്ഞു : തിന്നരുത്

വിഷം തീണ്ടി
അര്‍ദ്ധബോധത്തില്‍ കന്യക മാതിരി
നീലിച്ച ആകാശവും
വിടനെപ്പോല്‍
ചുവന്ന ഭൂമിയും ചുംബിക്കുന്ന
ഏകാന്തതയില്‍ നിന്ന്
ആരെ തോല്‍പ്പിക്കാന്‍
പടക്കച്ച കെട്ടിയിറങ്ങിയിരിക്കുന്നു ഞാന്‍


ആയിരം ആരവാരത്തിനിടയിലെ മൗനം
ഏറ്റവും സ്വകാര്യമായി തിരഞ്ഞ്‌
ഉടല്‍ വിയര്‍ക്കുന്നതെന്തിനു?


ഏതോ ഒരുവളുടെ പേരുകൊത്തിയ
മോതിര വിരലിനോട്‌ കാമം.


ശരീരം തിരസ്ക്കരിച്ച്‌, പടിയിറക്കിയ
ഹൃദയത്തെ കൈയില്‍ തൂക്കി
കമ്പോളത്തില്‍ വില പേശുന്നു
ആര്‍ക്കു വേണം


രക്ഷാപ്രവര്‍ത്തനം നിഷേധിക്കപ്പെട്ട
കുഴല്‍കിണറില്‍ കുടുങ്ങിയ കുട്ടി
അങ്ങോട്ടൊ ഇങ്ങോട്ടൊ


തൈരുകടഞ്ഞാല്‍ മോരു, പിന്നെ വെണ്ണ
പ്രണയം കടഞ്ഞാല്‍ മുറിവ്‌, പിന്നെ രക്തം
നൂറു മുറിവിലേക്കൊരു ചുംബനമെന്ന അനുപാതം
കൃത്യമായി യോജിക്കുന്നത്‌ മറ്റെവിടെയാണു

ഏദനില്‍,
ഭംഗി കൂടിയ ജീവ ഫലം ചൂണ്ടി
ദൈവം മനുഷ്യനോടു പറഞ്ഞു
കണ്ടോളു തിന്നരുത്‌
ഏതു നൈരാശ്യമാണതു പറയിച്ചത്‌.


ട്രാഷ്‌ ക്യാന്‍ വരെ പരസ്പരം പരിശോധിച്ച്‌
അരക്കിട്ടുറപ്പിക്കേണ്ടി വരുന്ന വിശ്വാസ്യതക്ക്‌
പ്രണയമെന്നു പേരിട്ടതാരാണു

ആ പദത്തെ വാക്യത്തില്‍ പ്രയോഗിച്ചും
പര്യായമെഴുതിയും കിതക്കുന്നു എനിക്ക്‌.

ഫ്രെഞ്ച്‌ കിസ്സും പരീക്ഷാക്കാലവും.


ഫ്രെഞ്ചു കിസ്സ്‌ എന്നാലെന്താണമ്മേ
എന്നു ചോദിച്ച്‌ ഞെട്ടിച്ചിരിക്കുന്നവള് ‍
ഫ്രെഞ്ച്ഫ്രൈസ്‌ പോലെ എന്തോ ഒന്ന്
എന്നു തെറ്റിദ്ധരിക്കുന്നുവോ?
ഗൂഗിള്‍ എര്‍ത്തില്‍ പോലും
ഫ്രാന്‍സിന്റെ ഭൂപടം കാണാത്തവളുടെ മകള്‍ക്ക്‌
കാവും തേറ്റവും മലയാളവുമില്ലാത്ത നാട്ടില്
‍ഫ്രെഞ്ചുപരീക്ഷ
ഫലപ്രഖ്യാപനത്തലേന്ന്
14-കാരിക്ക്‌ മൈഗ്രേനുണ്ടാകുന്നു
ബി.പി കൂടുന്നു.
കണ്ണുകളില്‍ നയാഗ്ര മറിയുന്നു
രാവു വെളുപ്പിക്കുവാന്‍ നെഞ്ചു തിരുമ്മുന്നു.
പിറ്റേന്ന്
നൂറില്‍ മുപ്പത്തഞ്ച്‌ മാര്‍ക്ക്‌ കണ്ടു
നൂറു സൂര്യന്മാര്‍ ഒന്നിച്ചുകത്തിയിരിക്കുന്ന
രണ്ട്‌ കുഞ്ഞുകണ്ണുകള്‍
അമ്മയുടെ നെഞ്ചിലെ തീയണച്ചിരിക്കുന്നു