2009 മാര്‍ച്ച് 21 വെളുപ്പാന്‍ കാലത്തിന്

രാവടരുന്നതിനും
വെട്ടം പരക്കുന്നതിനും
മുന്‍പായിരുന്നു

ഉള്ളിലെത്തിയതു
വാര്‍ന്നു പോകും മുന്‍പെ
കടലാസിലേക്ക് പകര്‍ത്താനുള്ള
എഴുത്തുകാരന്റെ തൂലികയുടെ
ധൃതി, ത്വര
അതിലുമേറെ വേഗതയില്‍
എന്റെ ഉടലില്‍
സഞ്ചരിക്കുന്നുണ്ടായിരുന്നു നീ

പഴഞ്ചന്‍ രീതികള്‍ക്കെതിരായി
ആയിരം സ്വകാര്യങ്ങള്‍ പരസ്പരം പുതപ്പിക്കുന്നുണ്ടായിരുന്നു നാം.

ബീഭത്സമായ കാടായിരുന്നു നീ





ഇരുട്ടില്‍,
ഇലകളില്‍, കായ്‌കളില്‍
വേരുകളില്‍,
ഉരുമ്മാനിനിയും ബാക്കിവെക്കാതെ
പാറുന്ന ശലഭമായിരുന്നു ഞാന്‍.

രൌദ്രമായ കടലായിരുന്നു നീ

നീന്തിയിട്ടും, മുങ്ങിയിട്ടും
ആഴത്തിനടിയിലെത്തിയിട്ടും
പിന്നേയും കുതിക്കാന്‍ പിടയ്ക്കുന്ന
നീല മത്സ്യമായിരുന്നു ഞാന്‍

അവസാനിക്കാത്ത വഴിയായിരുന്ന നീ

പോയിട്ടും പോയിട്ടും
ആസക്തിയുടെ പൂക്കള്‍ കൊഴിയാത്ത
ഇരു വശങ്ങള് കണ്ട്
തളരാതെ സഞ്ചരിക്കുന്നുണ്ടായിരുന്നു ഞാന്‍

മൌനത്തില്‍ നിന്ന്
വാക്കടരുന്നതിനു മുന്‍പുള്ള
തുച്ഛമായ ഇടവേളയില്‍
നീലമത്സ്യം നീന്തി
ശലഭം പറന്നു

വഴി തീര്‍ന്നു

അപ്പോഴും,
രണ്ടുടലുകള്‍
പന്തങ്ങളായി എരിഞ്ഞു
ഉഷ്ണത്തിന്റെ ഉയര്‍ച്ചകള്‍ കയറി
ആസക്തിയുടെ താഴ്വാരങ്ങളിലേക്കാഴ്ന്നു
ഇടവപ്പാതി മഴയും നനഞ്ഞു

ഒരു മിന്നല്‍ പിണര്‍

നാം രണ്ടായി പിരിഞ്ഞു
സര്‍വ്വത്ര ശാന്തം