ഉടലറിവുകള്‍


അടുത്തറിയുന്നവരൊക്കെ മനസിലാക്കിയിരിക്കണം
പെണ്ണിന്റെ ഉടലെങ്കിലും
ആണിന്റെ ഉള്ളാണെനിക്കെന്ന്
അതാവാം മരുന്നിനു പോലും
സ്ത്രീ സുഹൃത്തുക്കള്‍ ഇല്ലാതിരിക്കുന്നത്

എന്നാലുമുണ്ട് ഒരുവള്‍.
ഭയങ്ങളുടെ മൊത്തവ്യാപാരി.
വിമാനത്തിലും, ബോട്ടിലും
ലിഫ്റ്റില്‍ വരെ കയറാന്‍ ഭയക്കുന്നവള്‍.

ഒരേ പ്രായക്കാര്‍ ഒരേ ചുറ്റുപാടുകള്‍
പ്രാരാബ്ദങ്ങള്‍ സന്താപസന്തോഷങ്ങള്‍
ഒരേ പ്രായമുള്ള പെണ്മക്കള്‍
എന്തിനേറെ!
ഭര്‍ത്താക്കന്മാരുടെ
കൊനുഷ്ടു സ്വഭാവങ്ങള്‍ വരെ സമാനം.
അവള്‍ പറയുന്ന
പരദൂഷണങ്ങള്‍ പോലും
അത്രകണ്ട് പഥ്യമാണെനിക്ക്.

ദേവാലയത്തിന്റെ തിരുസന്നിധിയാണു
സ്വൈര്യ സംസാര വേദിയെന്ന്
ഞങ്ങള്‍ കണ്ടെത്തിയിരുന്നു
പെണ്‍ ജാടകളും, കസവാടകളും കണ്ട്
മൌനം കൊണ്ടും കണ്ണു കൊണ്ടും
പരസ്പരം കുന്നായ്മകള്‍ പറഞ്ഞു
അടക്കിപ്പിടിച്ച് നൂറു പരാധീനതകള്‍ കൈമാറി
സ്കൂള്‍ ഫീസ് കൂടിയത്
അമ്മ ആശുപത്രിയിലായത്
ഒരിക്കലുമൊടുങ്ങാത്ത വീട്ടുപണികള്‍
ലക്കു കെട്ടെത്തുന്ന ആര്‍ത്തവ ചക്രങ്ങള്‍
തിരക്കു കൂട്ടിയാക്രമിക്കുന്ന ജരാനരകള്‍

ചട്ടയും മുണ്ടുമായിരുന്നു വേഷമെങ്കില്‍
ഞങ്ങള്‍
'മനസിനക്കര' യിലെ
K.P.A.C ലളിതയും, ഷീലയുമായേനെ !

പള്ളി പ്രസംഗങ്ങള്‍ കേട്ട്,
വിരസതയോടെ ഒരുമിച്ചുറങ്ങി,
ഉണര്‍ന്നപ്പോള്‍
പരസ്പരമൊളിപ്പിച്ചെത്തിച്ച പ്രാര്‍ത്ഥനകള്‍ക്കും
സാമ്യമുണ്ടാവാം
മരണം വരെ സുമംഗലികളാക്കണേയെന്ന്
മക്കളുടെ തലയില്‍ -
ദുര്‍ബുദ്ധിയൊന്നും വരുത്തല്ലേയെന്ന്
ഒളിച്ചോടാന്‍ തോന്നിയാലും
ക്രിസ്ത്യാനിയുടെ കൂടെ തന്നെയാവണേന്ന്
10-ന്റെയും 12-ന്റെയും
ബോര്‍ഡ് പരീക്ഷകള്‍ വരുന്നുണ്ടന്ന്
അവരെ കെട്ടിച്ചയക്കാ‍ന്‍
തമ്പുരാന്റെ ഖജനാവ്
കാലാകാലങ്ങളില്‍ തുറക്കണേയെന്ന്.

കാരണങ്ങളൊന്നുമില്ലാഞ്ഞിട്ടും
ഇടവപ്പാതിയിലെ പുഴ പോലെയവള്‍
ഇടക്കിടെ കലഹിച്ചു.
പ്യൂപ്പയെ പോലെ മൌനത്തിലിരുന്നു.

പൊട്ടിത്തെറിച്ച്
ഏതെങ്കിലുമൊരു നിമിഷം തിരികെ വരും
'നമ്മുടെ കോണ്‍ഗ്രസ്സുകാരു തന്നെയാ മെച്ച'മെന്നു പറഞ്ഞ്
ഭൂമിയിലെ നൂറുക്കണക്കിന് വിശേഷങ്ങളുമായി,
CNN വാര്‍ത്താച്ചാനലിനെ അനുസ്മരിപ്പിച്ച്
ജന്തുശാസ്ത്രവും, ഭൂമി ശാസ്ത്രവും വിവരിച്ച്
എന്‍സൈക്ലോപ്പീഡിയാ-യെ തോല്‍പ്പിച്ച്

വലിയ ആശുപത്രിയില്‍
റിസപ് ഷനിസ്റ്റായതു മുതല്‍
ഇനിയുമറിഞ്ഞിട്ടില്ലാത്ത
അജ്നാതയിടങ്ങളിലെ അക്ഷയമേഖലകള്‍
എനിക്കുമുന്നിലവള്‍ തുറന്നിട്ടു.

ഒച്ച താഴ്ത്തി തലകുടഞ്ഞവള്‍ ശങ്കിച്ചു.
എന്തിനും പോന്ന സൌഹൃദമാണ്
എന്നിട്ടും !
അവളുടെ വായും എന്റെ ചെവിയും
മില്ലിമീറ്ററിന്റെ അകലത്തില്‍
പറഞ്ഞു തുടങ്ങി.

ഗര്‍ഭാശയത്തില്‍ കുടുങ്ങിയ
ഉറ പുറത്തെടുക്കാ‍ന്‍
പുലര്‍ച്ചെ മൂന്നര മണി നേരത്തെത്തിയ
മഞ്ഞ മുഖക്കാരി റഷ്യാക്കാരിയെക്കുറിച്ച് !

പൈപ്പ് കഷണത്തിലേക്ക് കടത്തി
കരിനീലിച്ച ലിംഗവുമായി
പ്രാണവേദനയില്‍ വിയര്‍ത്തു വന്ന
പഠാനെ ക്കുറിച്ച്

ഭര്‍ത്താവിന്റെ ജനനേദ്രിയത്തിന്റെ
വളര്‍ച്ചയില്ലായ്മയില്‍ നൊന്ത്
ഹോര്‍മോണ്‍ ചികിത്സക്കെത്തിച്ച
മദാമ്മയെക്കുറിച്ച്.

പരപുരുഷന്റെ സ്വകാ‍ര്യതയില്‍
ചികിത്സാഭാഗമായെങ്കിലും,
വെറുപ്പോടെ സ്പര്‍ശിക്കേണ്ടിവന്ന
അവിവാഹിതയായ നേഴ്സു കൊച്ചിനെ പറ്റി !

മൂന്നും നാലും പെറ്റ്,
മദ്ധ്യവയസു കഴിഞ്ഞവരും‍‍ വരുന്നുവത്രെ
സ്വകാര്യയിട സര്‍ജറിക്കും
കോള്‍പ്പോക്രെയോ-ക്കും
അറബിച്സി മുതല് മലയാളി വരെ.

മുത്തും രത്നവും കോര്‍ത്തലങ്കരിച്ച
സ്ത്രീ രഹസ്യങ്ങള്‍ എങ്ങനെയെന്ന്
എനിക്കു ജിജ്ഞാസ പരകോടിയിലെത്തി.
പൌഡര്‍ പൂശാനും, താളി തേക്കാനും
മറക്കുന്ന എന്റെ ശരീര ലോകം
പരിഹാസച്ചിരി തുടങ്ങി.

ബിന്ദു റ്റീച്ചറിന്റെ
കെമിസ്റ്റ്റി പഠിപ്പീര് പോരായെന്നും
ബട്ടര്‍ ചിക്കന്റെ റസ്സിപ്പി
കയ്യിലുണ്ടോയെന്നും ചോദിച്ചവള്‍
വിഷയസഞ്ചാരം നടത്തി
ഊര്‍ന്ന് വീണ സാരിത്തലപ്പ്
തലയിലേക്ക് വലിച്ചിട്ട്
കണ്ണുകളടച്ച്, കൈകള്‍ കൂപ്പി
മൌഡ്യമുണര്‍ന്നോരു ധ്യാനത്തിലേക്ക് ഞങ്ങള്‍ വീണു.
അപ്പോഴേക്കും
വിശുദ്ധ കുര്‍ബാന തുടങ്ങിക്കഴിഞ്ഞിരുന്നു.

അടുക്കി വെച്ചിരിക്കുന്നത്


തിരിയുമ്പോള്‍ മുതുക്
ചെരിയുമ്പോള്‍ വയറ്
കുനിയുമ്പോള്‍
ചരിച്ചു വാര്‍ത്ത ഗോപുരങ്ങള്‍
കാണാന്‍ പാടില്ലാത്ത
പലതും കാണുന്നുവെന്ന്
അറബി മാനേജര്‍ക്ക് അനിഷ്ടമായി.


വാരിച്ചുറ്റിയ ഒറ്റ നീളന്‍ വസ്ത്രം
സാവധാനം
ഓരോന്നോയി
അലമാരയിലേക്ക് മടങ്ങിപ്പോയിരുന്നു


അഞ്ചര മീറ്റര്‍ നീളത്തില്‍
വിവിധ വര്‍ണങ്ങളില്‍
കരഞ്ഞും ചിരിച്ചും കുതുഹലപ്പെട്ടും
ക്ഷീണിച്ചും ക്ഷതമേറ്റും,
അഴകാര്‍ന്നും അലുക്കിട്ടും,
ഓരോന്നും.


വെയില്‍ കായിച്ചും
കര്‍പ്പൂരം പുകച്ചും
നാഫ്തലില്‍ വിതറിയും
ഓര്‍മ്മകളെ കാക്കുന്നപോലെ
അത്രമേല്‍ ഭദ്രമാക്കി.


ആണ്ടൊരിക്കല്‍
റംസാന്‍ മാസം വിരുന്നുവരും
വസ്ത്രശേഖര സംഘം പിരിവിനെത്തും
അഞ്ചും എട്ടും വെച്ച് അടര്‍ന്നുമാറും
ബാക്കിയുള്ളവ
അനിശ്ചതത്തില്‍ ഊഴം കാത്തുകിടക്കും
വന്നുവന്ന് വിരലിലെണ്ണാന്‍ മാത്രം.



ഓരോ കഥകളിലൂടെ പായുന്നുണ്ട് ഓരോന്നും.
ഓര്‍മ്മപ്പെടുത്തലുകളിലൂടെ മേയുന്നുണ്ട്
ഭാര്യക്ക്,
അമ്മക്ക്,
മകള്‍ക്ക്
പെങ്ങള്‍ക്ക്
അമ്മായിക്ക്,
നിന‍ക്ക്.
എന്ന് ബന്ധപ്പെടുത്തുന്നുണ്ട്


ദ്രംഷ്ടകള്‍ നീട്ടി
പാലപ്പൂവിന്റെ മണമുള്ള
വെളുത്ത മംഗല്യസാരി..
തമസ്സാണു സുഖമെന്നാശ്വസിച്ച്
മുഖമുയര്‍ത്താതിരിക്കുന്ന
കറുമ്പികള്‍
ആസക്തികളവസാനിപ്പിക്കൂയെന്നു
ശാസിച്ച് കാവിസാരി
പാത്തും പതുങ്ങിയും
കള്ളകടത്തിനെയനുസ്മരിപ്പിച്ച് അവനെത്തിച്ച
ഇളം നിറങ്ങളില്‍ ചിലത്


ജന്മം മടുത്തുവെങ്കില്‍
ഞാനുണ്ട് എന്നാശ്വസിപ്പിച്ച്
ഒരു കുടുക്കിനു തയ്യാറായി
വയലറ്റ് ഷിഫോണ്‍ സാരി.


ജീവിതത്തിന്റെ അദ്ധ്യായങ്ങളെയാ‍ണു
അലമാരയില്‍ അടുക്കിവെച്ചിരിക്കുന്നത്.
ജീവിതം തന്നെയാ‍ണു
അലമാരയില്‍ മടങ്ങിയിരിക്കുന്നത്.