പ്രാണന്റെ കൂട്ടക്ഷരങ്ങള്‍.



നെടുകയും.. കുറുകെയും..
ഉണങ്ങി വിണ്ടു കീറിയ പാടം കണക്കെയുള്ളെന്
‍വയറിന്‍ മാംസളതയില്‍
ഇളം ചുവപ്പു പഞ്ഞിതുണ്ടു പോലെയുള്ള
നിന്‍ വിരല്‍ ചേര്‍ത്തു ബാല്യത്തിന്‍ ഭാഷയില്‍ നീ ആരായുകയാണു...



"ഇതെന്തേയെന്നു?

"ഒന്‍പതു മാസങ്ങളും, വീണ്ടുമൊന്‍പതു ദിനങ്ങളും നീ പാര്‍ത്തിരുന്നിടം...
ആ നാളത്രയും,സ്വയം ചിരിക്കയും, കരയുകയും....
സ്വപ്നങ്ങളില്‍ മാലാഖമാരിറങ്ങയും.. ചെയ്തിരുന്നിടം...

കുഞ്ഞുപാദങ്ങളാല്‍ താണ്ഡവനൃത്തമാടിയിടം..

"ഈ പൊക്കിളോ"???

ഇതാണു നാം തമ്മിലുള്ളാത്മ ബന്ധം...
ഏഴു മരണ വേദനകളൊന്നിച്ചേറ്റുവാങ്ങിയ,
ഞരമ്പുകളുടെ പിടച്ചില്‍...
ധമനികളിലെ ഇരച്ചില്‍...
പ്രാണനിലെ അഗ്നിപ്രവേശം..

ഒടുവിലൊരു പൊന്നിന്‍ നുറുങ്ങുപോലെ
നീയെന്‍ മാറൊട്ടിക്കിടന്നെട്ടുനാടും പൊട്ടിക്കാറിയതു...
നിന്നെയൂട്ടി മതിവരാത്തയീ മുലകളോ..
മുലക്കണ്ണുകള്‍ എത്ര ജന്മത്തിലെ ആകര്‍ഷണമായി..

ചിരപരിചിതനെ പോലെ കണ്ടെത്തി വിശപ്പടക്കി നീ...
പകലോന്റെ പ്രയാണത്തില്‍..
നിലാവുകളുടെ അലിയലില്‍..

കൈ വളരാന്‍..
കാല്‍ വളരാന് ‍മെയ്യ് വളരാന്‍...

അമ്മയുടെ നോമ്പുകള്‍..
പ്രാര്‍ത്ഥനകള്‍..
കണ്ണീര്‍ച്ചാലുകള്‍..
വീണ്ടുമുരുകാന്‍ കാരണങ്ങള്‍ നൂറു..

സ്കൂളിലേക്കുള്ള പോക്കില്‍,
ബാഗ്‌ ചുമന്നു കുഞ്ഞു തോളുകളും,
ഷൂസ്‌ ഇറുകി പാദങ്ങളും... വേദനിക്കുന്നുണ്ടാവുമോ...?

മുടി മുറിക്കാന്‍ കാലമായോ...?
ഇളകിത്തുടങ്ങിയ മുന്‍പല്ലിന്റെ സ്ഥിതി എന്തായി....?
മറ്റു കുട്ടികള്‍ ദ്രോഹിക്കുന്നുണ്ടാവുമോ...?
പഠിക്കുന്നതില്‍ പാതിയെങ്കിലും ബുദ്ധിയില്‍ പതിയുന്നുണ്ടാവുമോ..?

വീണ്ടും....സ്കൂള്‍ ബസ്സ്‌ വരാന്‍ വൈകുന്നതെന്തേ???

ആയിരക്കണക്കിനു സമാനവാഹനങ്ങള്‍ക്കിടയിലും...
നിനക്കായി മൂര്‍ച്ച കൂട്ടിയ -
കഴുകന്‍ കണ്ണുമുനകളുടെ കാന്തശക്തി കണ്ടെത്തുകയായി നിന്നെ...
വാല്‍സല്യം കൊണ്ടെനിക്ക്‌ സഹികെട്ടു...
പ്രാണന്റെ പിടച്ചിലിനിയും.. തീരുന്നില്ല..

എന്നാണൊന്നു വലിയവനാകുക..?

വേച്ചു പോവുമമ്മയ്ക്കു..പാദങ്ങളാകുവാന്‍...
തളര്‍ന്നുപോകുമമ്മയ്ക്കു താങ്ങാകുവാന്‍...
പ്രാണന്റെ കനല്‍ വീണ്ടുമെരിയുകയാണു...

നിന്നെ ഓര്‍ത്തു...
നിന്നെ മാത്രമോര്‍ത്തു...

അറിയാന്‍ വൈകിയത്‌



ന്പതാം ജന്മത്തിനൊടുവിലെ കണ്ടുമുട്ടല്‍

എവിടെയായിരുന്നു നീ ഇത്ര നാള്‍
ചോദ്യമെന്റെ നെഞ്ചിലാണു കൊണ്ടത്‌

ഞാനുണ്ടായിരുന്നല്ലോ കൂടെ..

നീ മാനം നോക്കി,
കണ്ണു നിറച്ച്‌
സങ്കടത്തോടെ കവിത ചൊല്ലിയ നേരങ്ങളില്
‍മേഘത്തോടൊപ്പം ഉണ്ടായിരുന്നല്ലോ

മഴ നിറഞ്ഞ സന്ധ്യകളില്‍...
ആഹ്ലാദത്തോടെ നീ കണ്ടിരുന്ന
മഴത്തുള്ളികളിലും ഉണ്ടായിരുന്നു

മുറ്റത്ത്‌ മുല്ല പൂത്ത കാലത്തു,
ഏറ്റവും താഴെ ഒറ്റക്ക്‌ നിന്നെ നോക്കി
ചിരിച്ചു നിന്നതും ഞാന്‍

കടലില്‍ നീന്താനിറങ്ങിയ
നിന്നെ അരുമയോടു പുണര്‍ന്ന ആദ്യ തിരയും..

പിന്നീട്‌,
ആദ്യ രാവിന്റെ, പേരിടാന്‍
മറന്നുവെച്ചൊരു യാമത്തിലെ
വിയര്‍പ്പില്‍ നീ നനഞ്ഞപ്പോള്‍...
ചെറു കാറ്റിന്റെ തണുപ്പേകി...
കണ്ണീര്‍ പൊഴിച്ചു പോയതും ഞാന്‍ തന്നെ

അങ്ങനെ, മേഘത്തുണ്ടും..
മഴത്തുള്ളിയുമായി...
പൂവും.. തിരയും....കാറ്റും... കണ്ണീരുമായി.....

എന്നും ഞാന്‍ കൂടെയുണ്ടായിരുന്നു

നീയാണു വൈകിയത്‌....
തിരിച്ചറിയാന്‍

ഇതു കവിതയല്ല നീയാണു


നീ വളമാകേണ്ടി വന്നുവല്ലോ..
ഈ ഗോതമ്പു മണി വെളിച്ചം കാണുവാന്‍


കായല്‍ കരയില്‍..
തടാകക്കരയില്‍...
ഓറഞ്ചു മരച്ചോട്ടില്‍..

നീ കവിതകള് ചൊല്ലിയെന്നെ മുഷിപ്പിച്ചു..
ജന്മനാ ഞാന്‍ വെറുത്തിരുന്നു കവിതകളെ...

ഗ്രഹണത്തിന്റന്നു 'ഭ്രമകല്‍പനകളുടെ തോഴിയും'..
'മൂഷികസ്ത്രീയും' ചൊല്ലിയെന്നെ കരയിച്ചു...

ആ സന്ധ്യയില്‍ തന്നെ
അന്യോന്യം പിരിഞ്ഞു തനിയെ നടക്കേണ്ടി വന്നു നാം...

പിന്നീടെപ്പൊഴൊ അറിയുന്നു
സ്വന്തം പ്രാണനെയാണു നീ
എന്നിലേക്കുള്‍പ്രാപണം നടത്തിയതെന്നും...

നിന്റെ പ്രാണന്റെ നിറമാണെന്റെ തൂലികയിലെ
നീലമഷിയായി മാറിയതെന്നും...


ഉരുകിയൊലിക്കുന്ന
എന്റെ ഹൃദയത്തെ തൂലികയാക്കി,
കവിതയെന്ന ഭാവേന ..

പെയതിറങ്ങുകയാണു നീ....
പുനര്‍ ജന്മമായി... എന്നിലൂടെ...
നഷ്ടഭൂമിയുടെ മാറിലേക്ക്‌...

ഇലത്താളിലെ നീര്‍മണിയിലേക്ക്‌....


ഇതു കവിതല്ല നീയാണു




റൂട്ടു കനാല്‍ ട്രീറ്റമെന്‍റു


കഠിനമായ തണുപ്പിന്‍റെ
മരവിപ്പു കടം വാങ്ങിയിരുന്ന
മുറിയില്‍ ഡോക്ടര്

വെളള്ളക്കോട്ട്
ഇണങ്ങുന്നേയില്ല അയാള്ക്ക്

ചെമ്മീനിലെ പരീക്കുട്ടിയുടെ
വിഷാദം ആവേശിച്ചിരുന്നു മുഖത്ത്

പല്ലു പ്രശ്നങ്ങളുടെ സ്തിഥി വിസ്തരിച്ചു
ബാങ്കിലേക്കെന്നു പറഞ്ഞു
കൂടെയുള്ളയാള്‍ പോയ നേരത്തു

ജനാലച്ചില്ലിനപ്പുറം ചാഞ്ഞുകിടന്ന്
രാജമ്മല്ലി ഒരു പൂവു പൊഴിച്ചു

അയാളുടെ ഓരോ സ്പര്‍ശനത്തിലുമെന്‍റെ
ബി പോസറ്റീവു രക്തം ഉണര്‍ന്നു

നാസികത്തുന്‍പിന്മേലു വിയര്‍പ്പു തൂങ്ങി


അയാള്‍ ഇടക്കിടെ തിരിഞ്ഞു
ഉപകരണങ്ങള്‍ തിരഞ്ഞു,
ഗ്ലൌവിലെ ചുളിവുകള്‍
തീര്‍ത്തയിടവേള

ഒന്നിളകിയിരുന്നു
കണ്ഠ്ത്തിലെ മംഗല്യസൂചികയെ
ദുപ്പട്ട മടക്കിലേക്കിട്ടു ഞാന്‍

പിങ്കു ഫ്രോക്കിട്ടു,
വലിയ കണ്ണുകള്‍ ആവുന്നത്ര വിടര്‍ത്തി
12 വയസ്സുകാരി മകള്‍
സസൂക്ഷ്മം മുന്നിലിരുന്നു

നിസാര വേദനകളിലും
പേടിച്ചുവോയെന്ന
വെളുത്ത വായ മൂടി ഭേദിച്ച
പതിഞ്ഞയൊച്ചയും

3 ½ ഇഞ്ചു അകലത്തില്‍ നിന്നും
കവിളിലേക്കു തെന്നി വീണ ശ്വാസശകലങ്ങളും
ഏതു അര്‍തമില്ലായമയിലേക്കാണ്
എന്നെ വലിച്ചെറിഞ്ഞത് ?

ശരിക്കും
ആരായിരുന്നു അയാള്‍ ?

ആണ്ടുകള്‍ ചിലതു തീര്‍ന്നു പോയിട്ടും
ചോദിക്കാന് ബാക്കിവെച്ചത്

പേര്
ഇ മെയില്‍ ഐ ഡി
സെല്ല് നമ്പര്‍

അങ്ങനെ പലതും...




ധ്രുവാന്തരം


പൂക്കളില്‍ സുന്ദരി
പനിനീര്‍പ്പൂവെന്ന് അവന്‍

വേലിപരുത്തിയെന്നു ഞാന്‍

പക്ഷികളില്‍ മയിലും
നേരങ്ങളില്‍ സന്ധ്യയും
പ്രക്യതിയില്‍ കടലും

രാഗങ്ങളില്‍ ഇന്ധോള‍വും
വര്‍ണ്ണങ്ങളില്‍ നീലയും
എന്നും അവന്‍...

എന്നാല്‍ ഞാന്‍
വേലിപരുത്തിയായിരിക്കെ
പക്ഷികളില്‍ കാകനും,
നേരങ്ങളില്‍ നട്ടുച്ചയും,
പ്രക്യതിയില്‍ പ്രളയവും,
താളങ്ങളില്‍, രൌദ്രവും
വര്‍ണ്ണ്ങ്ങളില്‍, കാര്‍വര്‍ണ്ണവും
ആയിരിക്കെ

എന്നോടുള്ള അവന്‍റെ പ്രണയം
സത്യമെന്നു വിശ്വസിച്ച
ഞാന്‍ എന്തു വിണ്ഡി